2014, ജനുവരി 20, തിങ്കളാഴ്‌ച

ഒളിത്താവളം (കഥ)



ഒളിത്താവളം      
   ഇരുട്ട് കട്ടപിടിച്ച വഴിയിലൂടെ ഷാപ്പിൽനിന്നും ഇറങ്ങി പൗലൊസ് വീട്ടിലേക്കു നടന്നു. അന്നയാൾ  പതിവിലും വൈകിയിരുന്നു. പറങ്കിപ്പഴമിട്ടു വാറ്റിയമാധവൻ ചേട്ടന്റെ  വക സ്പെഷ്യൽ വാറ്റുചാരായം അയാളുടെ അമാശയത്തിനുള്ളിൽ കിടന്നു തിളച്ചു. പുറത്തെ  കൊടും തണുപ്പും തുളക്കുന്ന ശീതക്കാറ്റുമേറ്റപ്പോൾ  ചാരായത്തിന്റെ  ലഹരി പോരെന്നയാൾക്കു തോന്നി. നന്നായി  മഞ്ഞും പൊഴിയുന്നുണ്ട്‌. പൗലോസ്‌  തോളിലിട്ടിരുന്ന തോർത്തെടുത്ത് തലയിൽ വട്ടം കെട്ടി. അയാളുടെ കയ്യിലിരുന്ന ബ്രൈറ്റ് ലൈറ്റിൽ നിന്നുള്ള വെളിച്ചം കനത്ത ഇരുട്ടിനെ തുരന്നു. ആ വീതി കുറഞ്ഞമണ്‍പാതയിലൂടെ  അയാൾ വേഗത്തിൽ നടന്നു. മദ്യത്തിന്റെ ലഹരി സിരകളെ ചൂടുപിടിപ്പിക്കുന്നുണ്ടെങ്കിലും ഉള്ളിൽ അപ്പോഴും ചെറിയൊരു ഭീതി പൗലോസിനുണ്ട്വനത്തോടു ചേർന്നുകിടക്കുന്ന പ്രദേശമാണ് . രാത്രി വൈകിയാൽപ്പിന്നെ ഏതു നിമിഷവും ഒരു വന്യമൃഗത്തെ വഴിയിൽ പ്രതീക്ഷിക്കാം.   തന്നെയുമല്ല   ഭൂതപ്രേത പിശാചുക്കളിൽ നിന്ന്  നാട്ടുകാരിൽ പലർക്കുമുണ്ടായിട്ടുണ്ടെന്നു പറയപ്പെടുന്ന  പേടിപ്പെടുത്തുന്ന അനുഭവങ്ങൾ.    

   ഹൈറേഞ്ചിലെ ആ കുഗ്രാമാത്തിലേക്ക്  അവർ താമസം മാറി വന്നിട്ടിപ്പോൾ രണ്ടു വർഷം കഴിഞ്ഞു. സത്യത്തിൽ അതൊരു ഒളിച്ചോട്ടം തന്നെയായിരുന്നു. ഉറ്റ സുഹൃത്തിന്റെ ജീവിതത്തിലെ ആപത്ത് ഘട്ടത്തിൽ അവനോടൊപ്പം നിന്നതിന്  നാട്ടുകാരും വീട്ടുകാരും  ഒറ്റപ്പെടുത്തിയപ്പോൾ  പിടിച്ചുനില്ക്കാൻ  ആവുന്നത്ര ശ്രമിച്ചു. അവസാനം ജീവനുതന്നെ ഭീഷണിയാണെന്ന്  വന്നപ്പോൾ  ഒള്ളതും വിറ്റുപെറുക്കി ഭാര്യയേയും മക്കളെയും കൂട്ടിയുള്ള പലായനം.       

   
തണുപ്പ് അസഹനീയമെന്നു തോന്നിയപ്പോൾ അയാൾ ഒരു സിഗരറ്റിനു തീകൊളുത്തി. ചൂടു പുക ശ്വാസകോശത്തിൽ തിങ്ങി നിറഞ്ഞപ്പോൾ ആശ്വാസം തോന്നി .പെട്ടന്ന്  അല്പം മുന്നിലായി വലിയ വൃക്ഷത്തിന്റെ വേരുകൾ വളർന്നിറങ്ങിയ ചോലയ്ക്കരികിൽ എന്തോ ഒന്ന് അനങ്ങിയപോലെ അയാൾക്ക്‌ തോന്നി. പൗലോസ്‌  അങ്ങോട്ടേക്ക് ലൈറ്റ് തെളിച്ചു നോക്കി .പെരുവിരലിൽ നിന്നൊരു തരിപ്പ് മേലേക്ക് പടരുന്നത്‌ അയാളറിഞ്ഞു . ഭയം ലഹരിയെ പൂർണമായും കീഴ്പെടുത്തിയിരിക്കുന്നു . തലയിലൂടെ മഫ്ലർ പുതച്ചൊരു രൂപം അയാൾക്കരികിലേക്കു വന്നു. എന്തുചെയ്യണമെന്നറിയാതെ  ഒരു മാത്ര പൗലോസ്‌  പകച്ചുനിന്നു.   ആ രൂപം അടുത്തെത്തി മുഖത്തുനിന്നും മഫ്ലർ മാറ്റി മെല്ലെ പറഞ്ഞു . "പേടിക്കണ്ടടോ ഇത് ഞാനാ, ദേവൻ."     
പൗലോസിനപ്പോഴാണ്‌  ശ്വാസം നേരെ വീണത്‌ . അയാളുടെ മുഖത്തു പല ഭാവങ്ങൾ മിന്നിമറഞ്ഞു. അയാൾ പെട്ടന്ന് ദേവന്റെ കൈ കവർന്നെടുത്തുകൊണ്ടു ചോദിച്ചു. 
 ''ദേവാ നീയെങ്ങനെ ഇവിടെ... പരോളിലിറങ്ങിയോ....?''    
'' പരോളൊന്നുമല്ലെടോ... ജയിൽചാട്ടം..'' ദേവനത് പറഞ്ഞപ്പോൾ പൗലോസ്‌ ഒന്ന് ഞെട്ടി.    
ദേവൻ തുടർന്നു. ''നിരപരാധിയായ ഞാനെന്തിനു ജയിലിൽ കിടക്കണം. 
ജീവപര്യന്തം ഞാനവിടെക്കിടന്നാൽ ഒരു സത്യവും പുറത്തുവരില്ല. തെറ്റു ചെയ്തവരും ചാതിക്കുഴികളൊരുക്കിയവരും നാട്ടിലൂടെ നെഞ്ചും വിരിച്ചു നടക്കും.  എനിക്കെല്ലാ സത്യവും വെളിച്ചത്തു കൊണ്ടുവരണം ഒരു തെറ്റും ചെയ്യാത്ത എന്നെ ഈ നിലയിലാക്കിയവരോട്  എനിക്ക്  പകരം ചോദിക്കണം.'' അതുപറയുമ്പോൾ ദേവന്റെ കണ്ണുകൾക്ക്‌ വന്യമായ ഒരു തിളക്കമുണ്ടായിരുന്നു.         ''ദേവാ നീ ഇതെന്തു ഭാവിച്ചാ... ജയിൽ ചാടിയ നിന്നെ അന്വേഷിച്ചു പോലീസ് ആദ്യമെത്തുന്നത് ഇവിടാരിക്കും.'' പൗലോസ്‌  ഭയത്തോടെ പറഞ്ഞു.     
"താൻ പേടിക്കണ്ടെടോ പൌലോസേ.. തനിക്കൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല , പക്ഷെ താനെനിക്കൊരു സഹായം ചെയ്യണം."    
അതെന്താണെന്ന അർഥത്തിൽ പൗലോസ്‌  ദേവനെ നോക്കി.        
''പറ്റുമെങ്കിൽ താനെനിക്കൊരു വീട് സംഘടിപ്പിച്ചു തരണം.. രൊളിത്താവളം,  ഈ കുഗ്രാമാത്തിലാവുമ്പോൾ അതിനു ബുദ്ധിമുട്ടുണ്ടാവില്ല.    
പോരാത്തതിന് രക്ഷപെടാൻ കാടും അടുത്തുണ്ട്. അല്ലെങ്കിത്തന്നെ ആരോരുമില്ലാത്ത ഞാനെന്തിനു പേടിക്കണം.''    

''ഏതായാലും താൻ വാ നമുക്ക് വീട്ടിൽ ചെന്നിരുന്ന് എന്താന്നുവച്ചാൽ തീരുമാനിക്കാം. ഈ കാട്ടുവഴിയിൽ അധികനേരം നില്ക്കുന്നത് അത്ര പന്തിയല്ല.'' പൗലോസ്‌ ദേവനേയും വിളിച്ചു വീട്ടിലേക്കു നടന്നു.    
അവർ വീട്ടിലെത്തുമ്പോൾ കുട്ടികളെ ഭക്ഷണം കൊടുത്തുറക്കിയിട്ട് പൗലൊസിനെയും കാത്ത്‌ റേച്ചൽ വാതിൽക്കൽ തന്നെയുണ്ടായിരുന്നു.    
അയാളുടെ കൂടെ വന്ന അപരിചിതനെ അവൾക്കു  മനസ്സിലായില്ല. പൗലോസിന്റെ മുഖത്തേക്കു നോക്കിയ അവളുടെ കണ്ണുകളിൽ അതാരെന്നുള്ള ചോദ്യമുണ്ടായിരുന്നു.  മണ്ണെണ്ണ വിളക്കെടുത്ത്  പൗലോസ്‌  ദേവന്റെ  മുഖത്തിനു നേരെ ഉയർത്തി. ആ വെളിച്ചത്തിൽ അവൾ ആ മുഖം വ്യക്തമായി കണ്ടു.    
 ''ദേവൻ..."  
ഭയവും അമ്പരപ്പുമൊക്കെ അവളുടെ മുഖത്തു നിറഞ്ഞു.    
ദേവൻ റേച്ചലിനെ നോക്കി ചിരിച്ചു .  പക്ഷെ അവൾക്കു ചിരിക്കാൻ കഴിഞ്ഞില്ല.    
''എല്ലാം പറയാം.. നീ ആദ്യം പോയി രണ്ടു ചൂടു കട്ടൻകാപ്പി എടുക്ക്.'' പൗലൊസ് റേച്ചലിനോട് പറഞ്ഞിട്ട്  കുനിഞ്ഞു വീടിനകത്തേക്ക് കയറി.         
തകര ഷീറ്റിട്ട ഒരു കൊച്ചു വീടായിരുന്നു പൗലൊസിന്റേത്. പൗലോസും ഭാര്യയും രണ്ടു കുട്ടികളും കൂടി 
ആ കൊച്ചുകൂരക്കുള്ളിൽ എങ്ങനെ കഴിഞ്ഞുകൂടുന്നെന്നോർത്ത് ദേവൻ അതിശയിച്ചു.    
ചായ്പിലെ അടുപ്പിൽ കെടാ
റായ കനലുകൾ ഊതിക്കത്തിക്കുമ്പോൾ റേച്ചലിന്റെ  മനസ്സ്  കലുഷമായിരുന്നു. ദേവനോട് അവളുടെ മനസ്സിൽ നിഷ്ടൂരനായ ഒരു കൊലപാതകിയോടുള്ള അറപ്പും വെറുപ്പായിരുന്നു. ആത്മസുഹൃത്തായ അയാളെ സഹായിച്ചു എന്ന തെറ്റേ പൗലോസ്‌ ചെയ്തിട്ടുള്ളൂ.  ആ  ഒറ്റ  കാരണത്താൽ നാടും വീടും വിട്ട് ഈ യാതനകളെല്ലാം സഹിച്ച് ഇവിടെവന്ന് ആരോരുമില്ലാതവരെപ്പോലെ കഴിയേണ്ടി വന്നു. വീണ്ടും അയാൾ വന്നിരിക്കുന്നു. ഇനിയും എന്തിനുള്ള പുറപ്പാടാണോ..? '' എന്റെ മാതാവേ....'' അവൾ അറിയാതെ വിളിച്ചുപോയി .    
വീടിനകത്തുനിന്നും രണ്ടു കമ്പിക്കസേരകളെടുത്തു 
പുറത്തിട്ട്  ദേവനും പൗലോസും അതിലിരുന്നു.    
റേച്ചൽ കൊണ്ടുവന്ന ചൂടു കാപ്പി ഊതിക്കുടിക്കുമ്പോൾ ദേവനൊരു താമസസ്ഥലം ശരിപ്പെടുത്തിക്കൊടുക്കുന്നതിനെക്കുറിച്ചായിരുന്നു പൗലോസിന്റെ ചിന്ത. ആരും പെട്ടന്ന്  കണ്ടെത്താത്ത ഒരിടം. കാട്ടുതേനും പച്ചമരുന്നുകളും  കൊണ്ട്  ചന്തയിൽ വില്കാൻ വരുന്ന ചില ആദിവാസികളെ അയാൾക്ക്‌ പരിചയമുണ്ട് .  അവർ കാട്ടിനുള്ളിൽ തന്നെയാണ് താമസം. ആഴ്ചയിൽ ഒരിക്കൽ 
മാത്രമേ അവർ  നാട്ടിലേക്കു വരാറുള്ളൂ. അവിടേക്ക് പുറത്തുനിന്നും ആരും കടന്നു ചെല്ലാറുമില്ല. ഒരു തവണ അവരോടൊപ്പം അയാൾ അവിടെ പോയിട്ടുമുണ്ട്.   പൗലോസ്‌  ദേവനോട്  കാര്യം പറഞ്ഞു , അയാളുംഅതിനോടു യോജിച്ചു.   

''അതിനവര് സമ്മതിക്കുമോ പൌലോസേ..''  ദേവന്  സംശയം.       
''സമ്മതിക്കാതിരിക്കാൻ വഴിയില്ല..'' 
പൗലോസ്‌ ഒന്നു നിർത്തിയിട്ടു തലയിൽ തടവിക്കൊണ്ട്  തുടർന്നു.        ''ഞാനിവിടെ ചന്തയിൽ  ചെറിയ മലഞ്ചരക്ക്  കച്ചോടമൊക്കെ നടത്തിയാ കഴിഞ്ഞു പോന്നെ. അവര് കൊണ്ടുവരുന്ന സാധനങ്ങള് കൂടുതലും വാങ്ങുന്നത് ഞാനാ. ന്യായമായ വേലേം കൊടുക്കും. അതിന്റെ ഒരു സ്നേഹം അവർക്കെപ്പോഴുമുണ്ട്.   
പിന്നെ നമ്മടെ കള
റൊള്ള മദ്യം അവർക്ക് ഭയങ്കര പ്രിയമാ. ഞാനെടക്കൊക്കെ ഓരോ കുപ്പി വാങ്ങിക്കൊടുക്കാറുമുണ്ട്.''                         അതു കേട്ടപ്പോൾ ദേവന്  സമാധാനമായി.
 
''എന്നാ അവരെ സന്തോഷിപ്പിക്കാനുള്ള ഉഗ്രൻ സാധനം എന്റെ കയ്യിലുണ്ട്.'' അവൻ ചിരിച്ചുകൊണ്ട് പറഞ്ഞിട്ട്  ബാഗെടുത്തു തുറന്നു.  അതിൽനിന്നും റമ്മിന്റെ  രണ്ടു ഫുൾ ബോട്ടിലുകൾ പുറത്തെടുത്തു.   
പൗലോസിന്റെ കണ്ണുകൾ തിളങ്ങി.   
 ''ദേവാ താനിതൊക്കെ എവിടുന്നു സംഘടിപ്പിച്ചു. '' അയാൾ ആർത്തിയോടെ ചോദിച്ചു.   
ദേവൻ ചിരിച്ചു. ''അതൊക്കെ പറയാം,താൻ പോയി ഗ്ലാസ്സും വെള്ളോം എടുത്തോണ്ടുവാ നമ്മക്ക് രണ്ട് ചെ
റുതങ്ങൊട്ടു പിടിപ്പിക്കാം.''   
പൗലൊസ് റേച്ചലിനെ വിളിച്ചെങ്കിലും അവൾ അപ്പോഴേക്കും ഉറക്കം പിടിച്ചിരുന്നു. ദേവന്റെ വരവവൾക്ക് തീർത്തും പിടിച്ചിട്ടില്ല.   
പൗലൊസ് തന്നെ പോയി ഗ്ലാസ്സും വെള്ളവും എടുത്തുകൊണ്ടു വന്നു.   
''റേച്ചലിനെന്നാ പൌലോസേ എന്നോടെന്തോ ദേഷ്യം പോലെ. യഥാർത്ഥത്തിൽ നടന്നതെന്താണെന്ന് താനവളോട് പറഞ്ഞിട്ടില്ലേ.?''   
മദ്യം ഗ്ലാസ്സിലേക്ക്‌ പകരുന്നതിനിടയിൽ ദേവൻ ചോദിച്ചു.   
''ഞാൻ പലതവണ എല്ലാം പറഞ്ഞിട്ടൊള്ളതാ ദേവാ  അവളു വിശ്വസിക്കണ്ടേ...''   
''വന്നപ്പം തന്നെ എനിക്കത് മനസ്സിലായി പൌലോസേ . അവളിപ്പോഴും എന്നെ ഒരു കൊലപാതകിയായിട്ടാ കാണുന്നെ.'' അയാൾ  ഇരുട്ടിലേക്ക് നോക്കി നെടുവീർപ്പെട്ടു.     
ദേവൻ  ബാഗിൽ നിന്നും ഒരു പൊതിയെടുത്ത്‌ പൗലൊസിനു നേരെ നീട്ടി. അതെന്താണെന്ന അർഥത്തിൽ പൗലൊസ് അയാളുടെ മുഖത്തേക്ക് നോക്കി.   
''ഞാൻ പ്രിയയെ കാണാൻ പോയിരുന്നു.''   
''എന്നിട്ട്. '' 
പൗലോസ് ആകാംഷയോടെ ചോദിച്ചു.       ''അവളുടെ വിവാഹമൊക്കെ കഴിഞ്ഞു . വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു. അവളേം  കുറ്റം പറയാൻ കഴിയില്ല. ജാവപര്യന്തം തടവിൽ കഴിയുന്ന, ഒരു നാടു മുഴുവൻ വെറുക്കുന്നവനുവേണ്ടി  എത്ര കാലമെന്ന് കണ്ടാ അവൾ കാത്തിരിക്കുന്നെ.'' ദേവൻ നിർവികാരനായി പറഞ്ഞു. പൗലൊസ്  ദേവന്റെ കയ്യിൽ നിന്നും ആ  പേപ്പർ പോതിവാങ്ങി അഴിച്ചുനോക്കി. അതിൽ നല്ല തൂക്കം വരുന്ന ഒരു മാലയും രണ്ടുമൂന്നു വളകളുമായിരുന്നു
''പ്രിയ തന്നതാ, 
മുൻപവൾക്കു ഞാൻതന്നെ വാങ്ങിക്കോടുത്തവ. ഒന്നെനിക്കു മനസ്സിലായി പൗലോസേ  അവളിപ്പൊഴും എന്നെ വെറുത്തിട്ടില്ല.  കാശിനോക്കെ ആവശ്യം വരും ഏതായാലും ഇത് തന്റേലിരിക്കട്ടെ.'' ദേവൻ പറഞ്ഞു 

പൗലൊസ് മറുപടി ഒന്നും പറഞ്ഞില്ല. അല്പനേരത്തെക്കൊരു മൌനം അവർക്കിടയിൽ നൂഴ്ന്നു.                                                 പിറ്റേന്ന് പുലർച്ചെ തന്നെ കാട്ടിലേക്ക് പുറപ്പെടാൻ അവർ തീരുമാനിച്ചു.
   

അയാൾ അകത്തുപോയി ഒരു പുൽപായയും പുതപ്പും എടുത്തുകൊണ്ടു വന്നു ദേവന് കൊടുത്തിട്ട്  പറഞ്ഞു .
     
 
''ഇന്നു രാത്രി താനീ ചായ്പിലെവിടെയെങ്കിലും അട്ജസ്റ്റ്  ചെയ്യണം"   
    
ദേവൻ പായ വാങ്ങി ചായ്പ്പിലേക്ക് കയറി. 
പൂർണമായും കെടാത്ത അടുപ്പിലെ ചൂടുചാരത്തിന്റെ ഗന്ധം അയാളുടെ നാസാരന്ത്രങ്ങളിൽ പടർന്നു കയറി . കൊടും തണുപ്പിൽ ആ അടുപ്പിൽ നിന്നുള്ള ചെറിയ ചൂട്  അയാൾക്കനുഗ്രഹമായി. ചീവീടുകളുടെ ഉച്ചത്തിലുള്ള രോദനം കാതുകളെ അലോസരപ്പെടുത്തി. പിന്നെ മെല്ലെ അവനൊരുറക്കുപാട്ടായി അതു പരിണമിച്ചു.           അത്യാവശ്യ സാധനങ്ങളു മെടുത്ത് പിറ്റേന്ന് അതിരാവിലെ തന്നെ അവർ പോകാൻ തയാറായിവീടിന്റെ പിന്നാംപുറത്തു വികുകഷ്ണങ്ങൾക്കിടയിൽ ഒളിപ്പിച്ചുവച്ചിരുന്ന ഇരട്ടക്കുഴൽ തോക്കെടുത്ത്  പൗലോസ്‌  ദേവന്റെ കയ്യിൽ കൊടുത്തിട്ടു പറഞ്ഞു .       
''ഇതു തന്റെ കയ്യിലിരിക്കട്ടെ , വേട്ടക്കു വന്നതാണെന്ന് അവരോടു പറയുന്നതാ നല്ലത് ''       
ദേവൻ ചിരിച്ചുകൊണ്ട് അതുവാങ്ങി തോളിൽ തൂക്കി. 
എവിടെക്കാണ്‌ പോകുന്നതെന്ന് അവർ റേച്ചലിനോട്  പറഞ്ഞില്ല. 
അങ്ങോട്ടേക്കുള്ള പാത വളരെ ദുഷ്ക്കരമായിരുന്നു. കൂടുതലും ആനത്താരയിലൂടെ ആയിരുന്നു നടത്തം. ഒരുതവണയേ പൗലൊസ്  അവിടേക്കു പോയിട്ടുള്ളൂ അതുകൊണ്ട് വഴിനല്ല തിട്ടമുണ്ടായിരുന്നില്ല. ദിശ നോക്കി ഊഹംവെച്ചൊരു യാത്രയായിരുന്നു. മലമടക്കുകൾ ക്കിടയിലൂടെ വന്ന കാറ്റിന്  ആനച്ചൂരിന്റെ ഗന്ധമാണെന്ന് അവരറിഞ്ഞു .  ഏകദേശം നാലുമണിക്കൂറോളം നടന്നുകാണും കുത്തനെയുള്ള ഒരു വലിയ പാറക്കെട്ടിനു സമീപം അവരെത്തി. മലയടിവാരത്തായി ദൂരെ ഒന്നുരണ്ട് ഏറുമാടങ്ങൾ അവർ കണ്ടു .   
''നമ്മക്ക്  വഴി തെറ്റിയിട്ടില്ല.'' പൗലൊസ് സന്തോഷത്തോടെ പറഞ്ഞു.   
മലഞ്ചെരിവിലൂടെ താഴേക്കുള്ള ഇറക്കാമായിരുന്നു ഏറ്റവും പ്രയാസം. തലച്ചുമടുമായി ആദിവാസികൾ ആ വഴി വരുന്ന കാര്യമോർത്ത് അവർ അത്ഭുതപ്പെട്ടു. പെട്ട
ന്നൊരു  ഉരുളൻകല്ലിൽ തട്ടി ദേവൻ താഴോട്ടു  മറിഞ്ഞു  വീണു. ഏതോ കാട്ടുവള്ളിയിൽ പിടുത്തം കിട്ടിയതുകൊണ്ട്  അവൻ  താഴേക്കുരുണ്ടുപോകാതെ  രക്ഷപ്പെട്ടു. അയാളെ പിടിച്ചു കയറ്റാൻ പൗലോസ്‌ നന്നായി പാടുപെട്ടു. തെളിനീർ നിറഞ്ഞ ഒരു കാട്ടുചൊലക്കരികിൽ അവർ അല്പസമയം വിശ്രമിച്ചു. ദേവൻ ചോലയിലിറങ്ങി കൈക്കുമ്പിളിൽ വെള്ളം കോരി മുഖം കഴുകി.   ആ വെള്ളത്തിന് ഐസിന്റെ തണുപ്പായിരുന്നു.      മധ്യാഹ്നമായപ്പോഴേക്കും അവർ  ലക്‌ഷ്യം കണ്ടു. കാട്ടുവാസികളുടെ അപരിഷ്കൃത  ലോകം ദേവൻ ആദ്യം കാണുകയായിരുന്നു. അങ്ങിങ്ങായി മണ്‍കൂനകൾ പോലെ  ചെറിയ പുൽവീടുകൾ. പകൽസമയത്ത് അവർ അവിടെയാണ്  കഴിയുന്നത്‌.    വന്യമൃഗങ്ങളുടെ ശല്യമുള്ളതിനാൽ രാത്രിയിൽ ഏറുമാടങ്ങളിലാണ് വാസം.   പൗലൊസിനു പരിചയമുള്ള  ചെമ്പന്റെ കുടിലിലേക്കാണവർ  ചെന്നത് . അയാളെക്കണ്ട്‌  വിവരം പറഞ്ഞു.  ആദ്യമയാൾ വിസമ്മതിച്ചെങ്കിലും കളറുള്ള കുപ്പി കണ്ടപ്പോൾ അയഞ്ഞു . അടുത്തിടെ കാട്ടാന കുത്തിക്കൊന്ന റുമ്പന്റെ ഏറുമാടത്തിൽ താമസിച്ചുകൊള്ളാൻ അയാൾ സമ്മതിച്ചു. അവിടുന്ന് കുറച്ചു ദൂരേക്കുമാറി വലിയ ഒരാഞ്ഞിലിമരത്തിലായിരുന്നു അത്.  റുമ്പൻ അവിടെ ഒറ്റക്കായിരുന്നു താമസം. അവന്റെ അച്ഛനും അമ്മയും നേരത്തേ ദീനം വന്നു മരിച്ചതാണ്.        അന്ന് പൗലോസും ദേവന്റെകൂടെ അവിടെ തങ്ങി. ആ  രാത്രി അവർ വളരെനേരം സംസാരിച്ചിരുന്നു. മുൻപോട്ടുള്ള പല പദ്ധതികൾക്കും അവർ രൂപം കൊടുത്തു.  ഇരുണ്ട മരച്ചില്ലകൾക്കിടയിലൂടെ ദൂരെ ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി നിദ്ര വന്നു പുണരുന്നതും കാത്തവർ  കിടന്നു.ആരുടെയോ ഉറക്കെയുള്ള തേങ്ങലാണ്  പിറ്റേന്ന് കാലത്ത് ദേവനെ ഉറക്കത്തിൽനിന്നുണർത്തിയത്. അവൻ എഴുന്നേറ്റു മരത്തിന്റെ  കൊമ്പിൽ പിടിച്ചുകൊണ്ട് താഴേക്കു നോക്കി. ഒരാദിവാസിപ്പെണ്ണിന്റെ സകലതും തകർന്ന വിലാപമായിരുന്നു അത് . ഏറു മാടത്തിലേക്ക് നോക്കിയിരുന്നു വിങ്ങി വിങ്ങി കരയുന്ന ഒരു സുന്ദരിയായ  കാട്ടുപെണ്ണ്.   കറുമ്പൻ വിവാഹം കഴിക്കാനിരുന്ന വല്ലി ആയിരുന്നു അത് .  ജീവനുതുല്യം സ്നേഹിച്ചിരുന്ന കറുമ്പന്റെ  വേർപാട് അവളുടെ മാനസികനിലയാകെ തകർത്തിരുന്നു.     
ഏറുമാടത്തിൽ ആരോ നിൽക്കുന്നതു കണ്ട അവൾ ഒന്നു  ഞെട്ടി. അവളുടെ കണ്ണീർ നിറഞ്ഞ കണ്ണുകൾ അത് കറു
മ്പനാണെന്ന്  വിചാരിച്ചിട്ടുണ്ടാവണം  പെട്ടെന്നവൾ  'എന്റെ കറുമ്പാ.. ' എന്നുവിളിച്ച്  വള്ളികൾ കൂട്ടിക്കെട്ടിയുണ്ടാക്കിയ എണിയിലൂടെ ഒരു ഭ്രാന്തിയെപ്പോലെ മുകളിലേക്ക്  പാഞ്ഞു കയറി. മുകളിലെത്തിയ അവൾ ദേവനെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു  മുഖത്തു  തുരുതുരാ ഉമ്മവച്ചു. എന്തു ചെയ്യണമെന്നറിയാതെ ദേവൻ സ്തബ്ദനായി നിന്നു.അയാളുടെ മനസ്സപ്പോൾ  രണ്ടു വർഷം പിന്നിലേക്കു പോയി. അവിടെ തകർന്ന ഹൃദയത്തോടെ കത്തുന്ന കണ്ണുകളുമായി അവന്റെ നേരേ പാഞ്ഞടുത്തറസീനയെന്ന മറ്റൊരു പെണ്ണിന്റെ രൂപം തെളിഞ്ഞു. സ്വന്തം ഭാർത്താവിനെ നഷ്ടപ്പെട്ട വേദന താങ്ങാനാവാതെയുള്ള അവളുടെ പൊട്ടിക്കരച്ചിൽ അപ്പോഴും കാതിൽ മുഴങ്ങുന്നതായി അവനു തോന്നി. സ്വന്തം സഹോദരിയപ്പോലെ സ്നേഹിച്ച അവളിപ്പോൾ എവിടെയാണെന്നോർത്ത് അയാളുടെ ഹൃദയം നീറിപ്പുകഞ്ഞു. 
    റസീനയപ്പോൾ കയ്യിൽ ശേഷിച്ച അവസാന തരി പൊന്നും വിറ്റുകിട്ടിയ പണവുമായി മൊയ്തീന്റെ സ്വർണക്കടയിൽ നിന്നും ഇറങ്ങി അടുത്തുള്ള മെഡിക്കൽ സ്റ്റോർ ലക്ഷ്യമാക്കി നടക്കുകയായിരുന്നു. ബാപ്പായ്ക്കുള്ള  മെഡിസിൻ വാങ്ങാൻ വേണ്ടി ടൌണിലേക്ക് പോയതായിരുന്നു അവൾ . അവളുടെ ബാപ്പ ഇബ്രാഹീം കുട്ടിയ്ക്ക് ഒരാക്സിടെന്റിൽ പെട്ട്  ഇരു കാലുകൾക്കും ചലനശേഷി  നഷ്ടപ്പെട്ടിരുന്നു. ഇനിയും എഴുന്നേറ്റു നടക്കാൻ കഴിയുമെന്ന പൂർണ ഉറപ്പൊന്നും ഡോക്ടർമാർ അയാൾക്കു നല്കിയിട്ടില്ല. പല മെഡിക്കൽ സ്ടോറുകളിൽ മാറിക്കയറി ആവശ്യമായ മരുന്നുകളൊക്കെ വാങ്ങിക്കഴിഞ്ഞപ്പോൾ കയ്യിൽ ഓട്ടോപിടിച്ചു  വീട്ടിലേക്കു പോവാനുള്ള പണം തികയില്ലെന്നവൾക്കു മനസിലായി. ആ പൊരിവെയിലത്തു  ചുട്ടുപഴുത്ത ടാർ റോഡിലൂടെ വീട്ടിലേക്കു നടക്കുന്ന കാര്യമോർത്തപ്പോൾ അവളുടെ ഉള്ളൊന്നു പിടഞ്ഞു . 

അറിയപ്പെടുന്ന തറവാട്ടിൽ ധനികനായ ബാപ്പയുടെ ഏക മകളായി ജനിച്ചിട്ടും തന്റെ  ഇപ്പോഴത്തെ ഗതി തെരുവ് തെണ്ടികളേക്കാളുംകഷ്ടമാണെന്നവളറിഞ്ഞു. സാരിത്തലപ്പു തലയിലൂടെയിട്ട്  ചുട്ടുപൊള്ളുന്ന വെയിലിലൂടെ നടക്കുമ്പോൾ അവളുടെ ഖൽബും പോള്ളിപ്പിടയുകയായിരുന്നു. നിനക്കാത്ത നേരത്തുവന്നു വിധി കവർന്നെടുത്തു പോയ  അവളുടെ സ്നേഹ സമ്പൂർണ്ണമായ ജീവിതം.  ജലീൽ, സ്നേഹവും സന്തോഷവും ആവോളം അവൾക്കു സമ്മാനിച്ച നല്ല  മനുഷ്യൻ. കട്ടമീശയും തിളങ്ങുന്ന കണ്ണുകളുമുള്ള അയാളുടെ സൗമ്യമായ  മുഖം അവളുടെ മനസ്സിൽ നിറഞ്ഞു  .     
 '' നിന്റെയീ  മൊഞ്ചുള്ള മുഖം വെയിലുകൊണ്ട്  വാടിയാ എന്റെ ഖൽബും അതുപൊലെ വാടും''  ജലീൽ പലപ്പോഴും പറഞ്ഞിട്ടുള്ള സ്നേഹമൂറുന്ന ആ വാക്കുകൾ അവളോർത്തുപോയി.      സ്നേഹസമ്പന്നനായൊരു  ഭർത്താവിനെ തന്നതിനു അന്ന് പടച്ചോനോട് അകമഴിഞ്ഞു നന്ദി പറഞ്ഞു.  പക്ഷെ സ്നേഹിച്ചു കൊതി തീരും മുൻപേ എല്ലാം അവൾക്കു നഷ്ടപ്പെട്ടു. അവളുടെ ജീവിതത്തിൽ എന്നെന്നേക്കുമായി കരിനിഴൽ വീഴ്ത്തിക്കൊണ്ട്‌  ഒരു ദുഷ്ടൻ എല്ലാം നഷ്ടപ്പെടുത്തിക്കളഞ്ഞു  . സ്വൊന്തം ആങ്ങളെയെപ്പോലെ കരുതി അവൾ  സ്നെഹിച്ചവൻ.  ബാപ്പ തെരുവിൽനിന്നും കൂട്ടിക്കൊണ്ടു വന്ന് ഭക്ഷണവും വസ്ത്രവും കൊടുത്തു സംരക്ഷിച്ചവൻ. ആണ്‍മക്കളില്ലാത്ത ബാപ്പ സ്വൊന്തം  മകനെപ്പോലെ അവനെ സ്നേഹിച്ചു. പ്രായപൂർത്തിയായപ്പോൾ അവനു സ്വന്തമായൊരു വീടും ജീവിക്കാനൊരു തൊഴിലും വാങ്ങിക്കൊടുത്തു. എന്നിട്ടും സ്നേഹിക്കാൻ മാത്രമറിയാവുന്ന അവളുടെ  ജലീലിനെ അവൻ കൊന്നു.  അവനെന്തിനാണത്  ചെയ്തെന്ന്  അവൾക്കിന്നും അറിയില്ല. അവളെ സ്വൊന്തമാക്കാൻ വേണ്ടിയാണെന്ന് എല്ലാവരും പറയുമ്പോഴും അവൾക്കതു വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല .  കാരണം അവനെന്നും  ഒരു കുഞ്ഞു പെങ്ങളോടെന്നപോലെയേ അവളോടു പെരുമാറിയിട്ടുള്ളൂ.  അവളുടെയും ബാപ്പയുടെയും ഇന്നത്തെ എല്ലാ ദുഖങ്ങൾക്കും അവൻ മാത്രമാണ് കാരണക്കാരൻ.   മകൾ വിധവയായതിന്റെ ദുഖം തളർത്തിയ അവളുടെ  ഉമ്മ പിന്നെ അധികനാൾ  ജീവിച്ചില്ല. ചികിത്സയും മരുന്നുകളും വർജിച്ച്  അവർ സ്വയം മരണത്തിനു കീഴടങ്ങി. പിന്നീട് ആട്ടിൻതോലണിഞ്ഞു വന്ന്  രക്ഷകനായി മാറി ബാപ്പയുടെ സ്നേഹം പിടിച്ചുപറ്റി  അവസാനം എല്ലാം കീഴടക്കിയ മറ്റൊരാൾ.   ഉമ്മയുടെ ഏതോ അകന്ന ബന്ധത്തിലുള്ള ഫൈസൽ , അവളുടെ ഇപ്പോഴത്തെ  ഭർത്താവ്. മനസില്ലാ മനസ്സോടെയെങ്കിലും ബാപ്പയുടെ നിർബന്ധത്തിനു വഴങ്ങി അയാളെ സ്വീകരിക്കേണ്ടി വന്നു. നിക്കാഹു കഴിഞ്ഞതോടെ ഫൈസലിന്  എല്ലാം പിടിച്ചടക്കാനായിരുന്നു വെമ്പൽ. ഇപ്പോൾ അവന്റെ കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങി അടിമകളെപ്പോലെ അവളും ബാപ്പയും കഴിയുന്നു. ഏതോ വാഹനം തൊട്ടുമുൻപിൽ സഡൻ ബ്രേക്കിട്ട ശബ്ദവും ഡ്രൈവറുടെ അസഭ്യവർഷവും  അവളെ ചിന്തകളിൽനിന്നുണർത്തി. റോഡിന്റെ നടുവിലൂടെയാണ് താൻ നടക്കുന്നതെന്ന്  അവൾ ജാള്യതയോടെ തിരിച്ചറിഞ്ഞു.      അവൾ കയറിച്ചെല്ലുമ്പോൾ ഇബ്രാഹീംകുട്ടി വീൽചെയറുരുട്ടി ഹാളിലേക്കു വന്നു.   
''ഈ വെയിലത്ത് നീ നടന്നാണോ മോളേ വന്നത്. '' അവളുടെ വാടിക്കരിഞ്ഞ മുഖത്തേക്ക് നോക്കി അയാൾ ചോദിച്ചു. അവൾ അയാളെ  നോക്കി ദയനീയമായി ചിരിച്ചിട്ട്  അടുക്കളയിലെക്കുപോയി.   
പെട്ടന്ന് മുറ്റത്തെ ചരൽമണലുകൾ ഞെരിച്ചു തെറിപ്പിച്ചുകൊണ്ട്  ഒരു പുത്തൻ ഓഡി കാർ അവിടേക്കുവന്നു ബ്രേക്കിട്ടു. അതിൽനിന്നും മൊബൈൽ ചെവിയിൽ വച്ചുകൊണ്ടുതന്നെ ഫൈസൽ പുറത്തിറങ്ങി. ആരോടോ അതിൽ സംസാരിച്ചുകൊണ്ട് അയാൾ അകത്തേക്കു കയറിപ്പോയി.     
''റസീനാ  നീയാ ഫ്രിട്ജീന്നു സോഡയും ഗ്ലാസ്സുമെടുത്തു ഡൈനിംഗ്  റൂമിൽ കൊണ്ട് വയ്ക്ക് ''     
പോകുന്നതിനിടയിൽ അയാൾ ഉച്ചത്തിൽ അവളോട്‌ വിളിച്ചു പറഞ്ഞു .  അനുസരണയുള്ള കുട്ടിയെപ്പോലെ  അവൾ  അയാൾ  പറഞ്ഞതനുസരിച്ചു. ഫൈസലും  കൂട്ടുകാരുമൊത്തുള്ള  കുടിയും  കൂത്താട്ടവും ഇന്നും ഉണ്ടാവുമെന്നവൾ  ഊഹിച്ചു . ഇപ്പോഴത്‌ പതിവായിരിക്കുന്നു . ആഴ്ചയിൽ രണ്ടുമൂന്നു ദിവസങ്ങളിലെങ്കിലുമിപ്പോൾ അയാളവിടെ  മദ്യസഭ കൂടാറുണ്ട് . ഒന്നുരണ്ടു  തവണ അവൾ എതിർത്തുനോക്കി പക്ഷെ ബാപ്പയെ കൊന്നുകളയുമെന്ന ഭീഷണിയും ക്രൂരമായ മര്ദ്ദനമായിരുന്നു ഫലംമദ്യംഅകത്തുചെന്നുകഴിഞ്ഞാൽപ്പിന്നെ അയാളുടെ സുഹൃത്തുക്കളുടെ വഷളൻ ചിരിയും തുളച്ചുകയറുന്ന നോട്ടവുമാണ് സഹിക്കാൻ പറ്റാത്തത് . എല്ലാം കണ്ടും കേട്ടും കഴിയുന്ന ബാപ്പയുടെ  ഹൃദയം നുറുങ്ങുന്നതവൾഅറിയുന്നുണ്ടായിരുന്നു.മദ്യം ആ  തറവാടിന്റെ  പടിക്കാകത്ത് കയറ്റിയിട്ടില്ലാത്ത മനുഷ്യനാണ്.

 കുറച്ചു സമയം കഴിഞ്ഞപ്പോൾ രണ്ടുമൂന്നു കാറുകൾകൂടി ആ  വിശാലമായ മുറ്റത്തേക്ക്‌ വന്നു . പിന്നെ അകത്തു തീറ്റയും കുടിയും ഉച്ചത്തിലുള്ള അട്ടഹാസങ്ങളുമായി ആകെ ബഹളം . എല്ലാം ശമിച്ചപ്പോൾ  രാത്രി പതിനൊന്നു മണി കഴിഞ്ഞു . നിലത്തുറക്കാത്ത കാലുകളുമായി  ഓരോരുത്തരും  അയാളോടു യാത്രപറഞ്ഞു പിരിഞ്ഞു . കിടക്കറയിൽ വന്നുള്ള അയാളുടെ  ഭീകരതാണ്ടവം ഭയന്ന്  റസീന ബെഡ്ഡിൽ ഉറങ്ങാതെ കിടന്നു .ആ നരകത്തിൽ നിന്നൊരു  മോചനത്തിന്നായി അവൾ റബ്ബുൽ ആലമീനായ  തമ്പുരാനോട്‌  ഉള്ളുരുകി പ്രാർതിച്ചു.
ഫൈസലപ്പോൾ മദ്യത്തിന്റെ  ലഹരിയിൽ ചെയറിൽ ചാരിയിരുന്ന്  ഒരു മയക്കത്തിലക്ക് വഴുതിവീണിരുന്നു . പിന്നിൽ  ഒരു  നിഴലനങ്ങിയത്  അയാളറിഞ്ഞില്ല. കനലെരിയുന്ന മനസ്സുമായി  അവനെത്തേടി മയിലുകൾ താണ്ടി  എത്തിയ  ദേവൻ  അപ്പോഴേക്കും ഒരു ബലമുള്ള പ്ലാസ്റ്റിക്കു കയറുപയോഗിച്ച്  അവന്റെ  കയ്കാലുകൾ  കസേരയോടു ചേർത്തു ബന്ധിച്ചുകഴിഞ്ഞിരുന്നു. പിന്നീടുള്ള ദേവന്റെ ഓരോ ചലനങ്ങളും നിശ്ചയിച്ചുറച്ചതു പോലെ വളരെ വേഗത്തിലായിരുന്നു. അയാൾ ഷെൽഫിനുള്ളിലിരുന്ന അയണ്‍ ബൊക്സെദുത്ത്  അതിന്റെ പിൻ പ്ലുഗ്ഗിൽകുത്തി സ്വിച്ചിട്ടു. അതിനുള്ളിലെ കോയിലുകൾ അവന്റെ മനസ്സുപോലെ ചുട്ടു പഴുക്കാൻ തുടങ്ങി .  മുഖത്തിനു സമീപം പൊള്ളുന്ന ചൂടേറ്റപ്പോൾ  ഫൈസൽ  ഞെട്ടി  കണ്ണുതുറന്നു. ചൊരച്ച കണ്ണുകളിൽ പ്രതികാര ദാഹവുമായി പൊള്ളുന്ന അയണ്‍ ബൊക്സും കയ്യിൽ പിടിച്ചു നില്ക്കുന്ന ദേവനെക്കണ്ട്  അയാൾ പേടിച്ചലറിവിളിച്ചു.    
''എന്നെ ചതിയിൽ വീഴ്ത്തി ജെയിലിലടച്ചിട്ടു സുഖിച്ചു വാഴാമെന്നു കരുതി അല്ലേടാ...'' പറഞ്ഞതും പടക്കം പൊട്ടുന്നതുപൊലെ അയാൾ ഫൈസലിന്റെ മുഖം തീർത്തൊന്നു കൊടുത്തു. എന്നിട്ട്  നിലവിളി പുറത്തുകേൾക്കാതിരിക്കാൻ  അവന്റെ വായ പൊത്തിപ്പിടിച്ചു.   

''നീ ചെയ്തു കൂട്ടിയതെല്ലാം ആ ബാപ്പയോടും മകളോടും ഏറ്റുപറഞ്ഞാൽ നിനക്ക് നല്ലത് , അല്ലെങ്കിൽ  നിന്നെ ഞാൻ ഇഞ്ചിഞ്ചായി നരകിപ്പുച്ചു കൊല്ലും '' ദെവനതു പറഞ്ഞിട്ട് പൊള്ളുന്ന അയണ്‍ ബോക്സ്‌  അവന്റെ മുഖത്തോടു ചേർത്തു.

''എല്ലാം ഞാൻ പറയാം, എന്നെ കൊല്ലരുത്.''  ഭയ വിഹ്വലനായി ദേവന്റെ മുഖത്തേക്കു നോക്കി ഫൈസൽ കേണു.  

 അലർച്ചകേട്ടുകൊണ്ട്  ഓടിവന്ന റസീന അകത്തെ രംഗം കണ്ടു നിശ്ചലയായി നിന്നു. അപ്പോഴേക്ക്  ഇബ്രാഹീംകുട്ടിയും വീൽചെയ റുരുട്ടി അങ്ങോട്ടു വന്നു. ദേവന്റെ മട്ടും ഭാവവും കണ്ടപ്പോൾ  ഇരുവരും അകത്തേക്ക് ചെല്ലാൻ ഭയന്നു. പക്ഷെ അവരെക്കണ്ടപ്പോൾ ദേവനിൽ ഭാവമാറ്റമുണ്ടായി. അവന്റെ കണ്ണുകൾ പെട്ടന്ന് നിറഞ്ഞു. തെരുവിലലഞ്ഞുതിരിഞ്ഞ തനിക്കൊരു  ഒരു ജീവിതം തന്നു മകനെപ്പോലെ സ്നേഹിച്ച ആ നല്ല മനുഷ്യനും, താൻ കൂടപ്പിരപ്പിനെപ്പോലെ സ്നേഹിച്ച റസീനയും .അവനവരെ അകത്തേക്കു വിളിച്ചിട്ട്  വീണ്ടും ഫൈസലിനു നേരെ തിരിഞ്ഞു.
''പറയെടാ...'' അതൊരലർച്ചയായിരുന്നു 
അവരെ മൂവരെയും നോക്കി പേടിച്ചരണ്ട സ്വരത്തിൽ ഫൈസൽ പറഞ്ഞു.
''ജലീലിനെ കുത്തിക്കൊന്നത്  ഞാനാ, എന്നിട്ടാ കത്തി കൊണ്ടുപോയി ദേവന്റെ വീട്ടിൽ വച്ചതും ഞാൻ തന്നെയാ..''
റസീനയും ഇബ്രാഹീം കുട്ടിയും അതുകേട്ടു സ്തബ്ദരായി നിന്നു.    
 ''തീർന്നിട്ടില്ല.. ബാക്കി കൂടി പറയെടാ.. അവരറിയട്ടെ. എല്ലാം അവരോടു തുറന്നു പറയാൻ മുൻപൊരവസരവും നീയെനിക്കു  തന്നില്ല. പഴുതുകളെല്ലാം അടച്ചല്ലേ നീയെന്നെ കുടുക്കിയത് . ഇനി നീ തന്നെ പറ …'' ദേവൻ ഫൈസലിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു കൊണ്ട്  അയണ്‍ ബോക്സിന്റെ കൂർത്ത അഗ്രം അവന്റെ കവിളിലമർത്തി. പച്ച മാംസം കരിയുന്ന ഗന്ധം മുറിയിലാകെ പടർന്നു. ദേവൻ അവന്റെ  കഴുത്തിലെ പിടി അയച്ചു. പിന്നെയൊന്നും അവൻ ഒളിച്ചില്ല.  ഇബ്രാഹീം കുട്ടിയുടെ ഭാരിച്ച സ്വത്തും മകൾ റസീനയേയും സ്വന്തമാക്കാൻ  വേണ്ടി  അവൻ  ചെയ്തുകൂട്ടിയതെല്ലാം പറഞ്ഞു.   
  റസീനയും ദേവനും തമ്മിൽ അവിഹിതബന്ധമുണ്ടെന്നു ജലീലിനെയും നാട്ടുകാരെയും പറഞ്ഞു വിശ്വസിപ്പിച്ചതും. ഗൾഫിൽ നിന്നുവന്ന  ജലീലിനെക്കൊണ്ട്  ജനമധ്യത്തിൽ ദേവനെതിരെ യുദ്ധം പ്രഖ്യാപിപ്പിച്ചതും. ഇബ്രാഹീം കുട്ടിയെ ആക്സിടന്റുണ്ടാക്കി കൊല്ലാൻ ശ്രമിച്ചതുമെല്ലാം അവൻ പറഞ്ഞു.   
അതെല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഇബ്രാഹീംകുട്ടിയുടെ കണ്ണുകൾ ജ്വലിച്ചു. അയാളുടെ യുള്ളിൽ ഒരു സർപ്പം സടകുടഞ്ഞുണർന്നു.   സിരകളിൽ രക്തം തിളക്കുന്നതയാൾ അറിഞ്ഞു. ഹൃദയമിടിപ്പിന് പതിന്മടങ്ങു ശക്തി കൂടി. ചലനം നഷ്ടപ്പെട്ട അയാളുടെ  കാലുകളിലേക്ക് രക്തം കുതിച്ചൊഴുകി അതിലെ നിർജീവ കോശങ്ങൾക്കതു പുതുജീവൻ പകർന്നു.   
  ഒരു ഭ്രാന്തമായ അലർച്ചയോടെ ഇബ്രാഹീംകുട്ടി  വീൽചെയരിൽനിന്നും ഉയർന്നു പൊങ്ങി ഫൈസലിനു നേരെ പാഞ്ഞടുത്തു.  അയാളുടെ കാലുകൾ വല്ലാതെ വേച്ചു പോവുന്നുണ്ടായിരുന്നു. സർവ്വ ശക്തിയുമെടുത്തയാൾ  ഫൈസലിന്റെ കഴുത്തിൽ പിടിമുറുക്കി. കസേരയുൾപ്പടെ അവനെയും കൊണ്ടയാൾ നിലത്തേക്കു മറിഞ്ഞു വീണു. ബാപ്പയുടെ പെട്ടന്നുള്ള ഭാവമാറ്റം റസീനയെ അത്ഭുതപ്പെടുത്തി. അയാളുടെ കാലുകൾക്കു ചലനശേഷിയുണ്ടായത് അവളെ അതിലേറെ അമ്പരപ്പിച്ചു.   
ദേവൻ ഫൈസലിന്റെ കഴുത്തിൽ നിന്നുമുള്ള പിടിവിടുവിച്ചുകൊണ്ട്  ഇബ്രാഹീംകുട്ടിയെ താങ്ങി ഉയർത്തി. റസീന വന്ന്‌ ബാപ്പയെ താങ്ങി. ഇബ്രാഹീം കുട്ടിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.    
''മോനേ.. ഞങ്ങൾ നിന്നെ തെറ്റിദ്ധരിച്ചു...'' ദേവനെ നോക്കി അയാൾ വിതുമ്പി.     
  തറയിൽ വീണുകിടന്ന ഫൈസലിനെ ദേവൻ കസേരയോടൊപ്പം പിടിച്ചുയർത്തി ടേബിളിനഭിമുഖമായി ഇരുത്തി. എന്നിട്ടയാൾ ഫൈസലിന്റെ വലതുകൈ  മാത്രം ബന്ധനമുക്തമാക്കി . ഒരു പേപ്പറും പെനയുമെടുത്തു ടേബിളിൽ വച്ചു . അയണ്‍  ബൊക്സിന്റെ കൂർത്ത അഗ്രം കണ്ണുകളോടടുപ്പിച്ചു ദേവൻ അലറി.
''ഞാൻ പറയുന്നതുപോലൊക്കെ  ഇതിലേക്കെഴുതെടാ …’’ 
ഫൈസലിന്റെ വിരലുകൾ വിറയലോടെ ചലിച്ചു . ദേവൻ പറഞ്ഞതെല്ലാം ആ  വെള്ളപേപ്പറിൽ അയാളെഴുതി. ഫൈസൽ  വെളിപ്പെടുത്തിയസത്യങ്ങളെല്ലാം ദേവനവനെക്കൊണ്ട്  അതിലേക്കു പകർത്തിച്ചു. ആ കത്തിലെ അവസാന വരികൾ  എഴുതുമ്പോൾ തന്റെ വിരലുകൾക്കു ചലനംനഷ്ടപ്പെടുന്നതായി ഫൈസലിനു തോന്നി.  മരണഭീതിയോടെ ആ വരികൾ ഒന്നുകൂടി അവൻ വായിച്ചു.    
''ഇതെന്റെ  ആത്മഹത്യാക്കുറിപ്പാണ് . ഞാൻ ചെയ്ത കൊടിയ അപരാധങ്ങൾക്കു പകരമായി ഞാൻ എന്നെത്തന്നെ സ്വയം ശിക്ഷിക്കുന്നു. എന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല.''    
  എഴുതിത്തീർന്നു കഴിഞ്ഞപ്പോൾ പ്രാണഭയം കൊണ്ട്  ഫൈസൽ  വിയർത്തുകുളിച്ചിരുന്നു. ദേവനപ്പോൾ വിധി നടപ്പാക്കാൻ പോകുന്ന ഓരാരാച്ചാരുടെ മുഖഭാവമായിരുന്നു. അയാൾ റസീനയേയും ബാപ്പയെയും മുറിക്കു പുറത്താക്കി കതകടച്ചു . മുകളിലെ സീലിംഗ് ഫാനിൽ നിന്നും താഴേക്കൂർന്നു വന്ന പ്ലാസ്റ്റിക്കുകയറുകൊണ്ടുള്ള കുടുക്ക് കഴുത്തിൽ മുറുകുന്നത് ഫൈസൽ അറിഞ്ഞു . അവന്റെ  ജീവനുവേണ്ടിയുള്ള  യാചനകളൊന്നും ദേവൻ  കേൾക്കുന്നുണ്ടായിരുന്നില്ല , ആ മനുഷ്യമൃഗത്തോടുള്ള പ്രതികാര ദാഹം അവനെ അത്രമേൽ ഉന്മത്തനാക്കിയിരുന്നു.   

   തമ്പുരാൻ വിധിച്ച അനിവാര്യമായ വിധി ആ മുറിക്കുള്ളിൽ നടപ്പാകുന്നതറിഞ്ഞ് 
നിശ്ചേഷ്ടരായി നിർവികാരരായി ആ അച്ഛനും മകളും കണ്ണുകളടച്ചു പുറത്തു നിന്നു. കാലുകൾക്ക് പൂർണബലമാവാത്തതിനാൽ ബാപ്പയെ റസീന താങ്ങിപ്പിടിച്ചിട്ടുണ്ടായിരുന്നു. ആത്മാവു കൂടുവിട്ടകന്നതും ആരാച്ചാർ പടിയിറങ്ങിയതും അവർ അറിഞ്ഞില്ല. എത്രനേരം അങ്ങനെ നിന്നെന്നെയില്ല. കണ്ണുതുറന്നു നോക്കുമ്പോൾ മുറിയുടെ വാതിൽ തുറന്നു കിടന്നിരുന്നു.   

  ലക്ഷ്യം പൂർത്തീകരിച്ച ചാരിതാർധ്യത്തൊടെ 
ദേവനപ്പോൾ  വളരെ ദൂരം പിന്നിട്ടു കഴിഞ്ഞിരുന്നു. പരിഷ്കൃത ലോകത്തുനിന്നകന്ന്   എത്രയും പെട്ടന്ന് പ്രകൃതിയിടെ നിതാന്തമായ വന്യതയിൽ അലിഞ്ഞു ചേരാൻ അവൻ കൊതിച്ചു. കപടതയില്ലാത്ത ആ ലോകത്ത്  വല്ലിയുടെ കറുമ്പനായി , അവരിലൊരാളായി മാറുവാൻ അവന്റെ  മനം വെമ്പൽ കൊണ്ടു .  കാട്ടരിവികളും കാട്ടുപൂക്കളും നിറഞ്ഞ ആ വനാന്തരത്തിലേക്ക്  ഒരു പുതുജീവിതം സ്വപ്നം കണ്ടുകൊണ്ട് ഇരുളിനെ മറയാക്കി അവൻ നടന്നു. അപരിഷ്കൃതരുടെ ലോകത്തെ  ഒളിത്താവളം ലക്ഷ്യമാക്കിയുള്ള അവന്റെ  പ്രയാണം. 


അഭിലാഷ്  രവീന്ദ്രൻ 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ